Thursday, November 22, 2012

adya yathra-Kuwaitlekku

യുദ്ധഭൂവിലെക്കൊരു യാത്ര
 -------------------------


നാളെ ഞാന്‍ പോകുന്നെന്‍  ഗ്രാമം വെടിഞ്ഞിട്ട്
മരുഭൂവിന്‍ ആത്മാവിലേക്ക്
പോകട്ടെ ഞാനെന്റെ  ഋതു ദേവതകളെ
അനുഗമിച്ചീടുമോ നിങ്ങള്‍ ?
ഘടികാര സൂചിയൊരു ദിന യാത്രതന്‍ വിട വാങ്ങുവാനായിയെത്തുന്നു
മടുപ്പും മിടിപ്പും കുറിച്ചു  കൊണ്ടോടുന്ന നിഴല്‍ ചൊല്ലി വീണ്ടും ശുഭരാത്രി
എവിടെയോ  ഏതോ പുളിമാരക്കൊമ്പത്തു
നനയുന്ന പക്ഷികള്‍ അറിയാതെ കൂവി
ഒടുങ്ങാതെ പെയ്യും തുലാവര്ഷ് രാത്രിയില്‍
ഇടയിടെ കൊള്ളിയാന്‍ വെട്ടം
ആരോ തുറക്കുന്നു വാതില്‍  പാടം  കടന്നെത്തും  തെന്നല്‍ ?
കടവിലും കാവിലും എന്നെ പ്രതീക്ഷിച്ചു നിന്നൊരാ പ്രിയമുള്ളോരാളോ ?
എന്നും ഞാനോര്‍ക്കുന്നു പ്രിയസഖീ നമ്മുടെ
സാന്ധ്യ സഞ്ചാര മാധുര്യം
വേദനയാണീ വേര്പിരിയലെന്നും നാം
മനസ്സുകളില്‍ നിറകൊണ്ടിരിക്കും
പുല്ലില്‍ ചവിട്ടി കളിക്കുന്ന കാലങ്ങള്‍
എന്നെന്നും ഓടിയെത്തീടും
അന്നു തൊട്ടിന്നേവരെ ഒരിക്കലും വേര്പിരിഞ്ഞിട്ടില്ല നമ്മള്‍
ഇന്ന് ഞാനിറങ്ങട്ടെ സ്വപ്‌നങ്ങള്‍ തന്‍ വ്യര്‍ത്ഥ ഭാണ്ഡവും പേറി
എന്നെങ്കിലും തിരികെ എത്തുമെന്നാത്മാവില്‍ 
എന്നും നിനച്ചു കൊണ്ടിപ്പോള്‍
വാതിലടച്ചു  ഞാന്‍ വാടക വീടിന്റെ
താക്കോല്‍ തിരഞ്ഞു ഞാന്‍ നിന്നു
അടയാതെ തട്ടുന്ന വാതിലിന്‍ പാളികള്‍
ആണെന്റെ കവിതതന്‍ താളം
പിന്‍വിളി ആരോ വിളിച്ചുവോ ? ഇല്ലെന്ന്
മനസ്സിന്റെ കോണില്‍ ഞാനോര്ത്തു
തെല്ലിട നിന്ന് ഞാന്‍ ആരോ വരുന്നോവോ
ഒരു നല്ല സാന്ത്വനമേകാന്‍
ഒടുവില്‍ ഞാനെത്തിയെന്‍ മനസ്സിന്റെ ഉള്ളിലെ
എണ്ണഖനിയുള്ള നാട്ടില്‍
ഒരു വേള നോക്കി ഞാന്‍ ചുറ്റിനും നില്‍ക്കുന്നു
പടു കൂറ്റന്‍ സൗധങ്ങള്‍ മാത്രം
മരമില്ല കാറ്റില്ല ചില്ല മേലാടുവാന്‍
വണ്ണാത്തിക്കിളികളൊന്നില്ല
പുഴയില്ല പൂവില്ല മണമില്ല മനസ്സില്ല
ഉള്ളതോ കത്തുന്ന വായു
ഉരിയരി കഞ്ഞിയ്ക്കു വഴിയൊരുക്കാന്‍ ഞാ-
നന്നു തൊ 'ട്ടെ ന്നാര്‍ ഇ ' ആയി
പണി തേടി പല പല സ്ഥാപനങ്ങള്‍ തന്റെ
പടികേറി ഞാനന്നലഞ്ഞു
' അറബി ' ഉണ്ടോ ഒരാള്‍ 'പരിചയം' മറ്റൊരാള്‍
കാറിന്റെ 'ലൈസെന്സു ' പക്കലുണ്ടോ?
നീറുന്ന ചോദ്യങ്ങള്‍ അമ്പുകളായെന്റെ
ഹൃദയത്തില്‍ മുറിവേറ്റു നിന്നു
നട്ടുച്ച...റോഡിലൂടെന്തിനോ  പായുന്ന
വണ്ടിതന്‍ ശബ്ദങ്ങള്‍ മാത്രം
ഹെലികോപ്ടര്‍ ചുറ്റുന്ന ശബ്ദം, നിശ്ശബ്ദമെന്‍
ഉച്ചയുറക്കം കെടുത്തി
നിറ തോക്കു ചീറ്റും കിനാവോ
പോര്‍ വിമാനത്തിന്‍ ആരവ കാറ്റോ
എന്തെന്നതറിയാതെ ചിന്തിച്ചു വീണ്ടും ഞാന്‍
ഓര്‍ക്കാതെ കണ്ണുകലളടച്ചു
എല്ലമറിഞ്ഞ പ്പോള്‍ എന്‍ കണ്ണിലൂ റുന്നു
ചോരയും നീരും
അംഗം മുറിഞ്ഞു കേഴുന്നതാം കുട്ടി തന്‍
കണ്ണുനീര്‍ വീഴുന്നു മണ്ണില്‍
പോരില്‍ മുറിഞ്ഞ കബന്ധ രൂപങ്ങള്‍
പാതിരാവില്‍ ദുഃഖ ഗന്ധം പരത്തുന്നു
നിലവിളികള്‍, ആര്‍ത്തനാദങ്ങളായെത്തുന്നു
മരുഭൂവിന്‍ ചൂടുള്ള കാറ്റില്‍
അയാള്‍ രാജ്യം നമ്മളെ ആക്രമിച്ചെന്നൊരാള്‍
 എങ്ങിനെ? എന്തിന് ? ഞാന്‍ സ്വയം ചോദിച്ചു
പട്ടിണിയ്കൊടുവിലീ 'വാസ്തവം' പാവങ്ങള്‍
പശിയടക്കീടണം ചിന്ത
ഞാനെന്തെ ടുക്കേണം നഷ്ടമായോ എല്ലാം
വിറ്റതോ അമ്മതന്‍ താലി
ജീവിതം കെട്ടിപ്പടുക്കുവാനെത്തി ഞാന്‍
ഈ യുദ്ധ ഭൂമിതന്‍ മാറില്‍
(തുടരും.....)

Wednesday, November 21, 2012

ഓര്‍മ്മപ്പുസ്തകം



ഓര്‍മ്മകളുടെ ആല്‍ബം  തുറക്കുമ്പോള്‍
നീ ഒളിപ്പിച്ചു വച്ച സ്നേഹത്തിന്റെ മയില്‍‌പീലി തുണ്ട് ...
ഉണങ്ങിയ ചെമ്പകത്തിന്റെ ഗന്ധം ...
സ്വപ്നങ്ങളും പ്രതീക്ഷകളും പറഞ്ഞുതീര്‍ക്കാനാകാതെ
ഒരു വസന്തവും ശിശിരവും
പോയ വര്‍ഷത്തില്‍ നമ്മള്‍ ആരായിരുന്നുവോ
അങ്ങിനെ തുടരാം !!!
നിലാവിനെ പ്രണയിച്ച കാലവും
പരസ്പരം വേദനിച്ച മനസ്സും , ഈ ഓര്‍മ്മതന്‍ ആല്‍ബവും
നമുക്ക് നഷ്ടപ്പെടാതെ സൂക്ഷിക്കാം
അതിലെവിടെയോ എന്റെ തോന്ന്യാക്ഷരങ്ങള്‍  കാണും

"കുറിച്ച് വച്ചീടാം സഖീ മായാതെ
നിനക്കു പകരമായ് വരില്ലോരാളുമേ"


Monday, November 12, 2012

കലിയുഗ രാധ

വരുമെന്റെ കണ്ണന്‍ !!
അങ്ങകലെയാ മധുരാപുരിയില്‍ നിന്നും.

കിരീടവും ചെങ്കോലും രാജയോഗങ്ങളും
ത്യജിച്ചു കൊണ്ടെത്തുമെന്‍ ചാരത്തു വൈശാഖസന്ധ്യപോല്‍
ചുണ്ടില്‍ വിടരുന്നോരോമല്‍ ചിരിയുമായ്..
 അണ പൊട്ടിയൊഴുകുന്ന  ഹര്ഷാശ്രു ധാര
തുടച്ചും കൊണ്ടാ നീലമാറിലണയ്ക്കും
വീണ്ടുമിങ്ങെത്തുന്ന കണ്ണനെ കാണുവാന്‍
പരിഭവ കെട്ടിന്റെ  മാറാപ്പഴിക്കുവാന്‍
അഴലോടെ കാത്തിരുന്ന പെണ്‍കൊടി ഞാന്‍ !!!!

ചേതനയറ്റു കിടന്നോരീ അമ്പാടി
കണ്ണന്റെ കോലക്കുഴല്‍ നാദത്തിലുണരുംപോള്‍
ഉണര്‍വിന്റെ കമ്പളം പുല്‍കിയ കാളിന്ദി
കളഗാനവീചിയുതിര്‍ത്തങ്ങു പായുമ്പോള്‍
കാര്‍മേഘസന്ധ്യ കണികണ്ട മയിലു  പോല്‍
പീലിവിരിയ്ക്കുമെന്‍ ഓമല്‍ കിനാക്കളും
ഉള്ളിന്റെ  ഉള്ളിലെ രാഗ ഭാവങ്ങളും.
ഉണരുമീക്കാമുകിയാരെന്നറിയുമോ ??

ഗോപികയല്ല ഞാന്‍, രുക്മിണിയല്ല ഞാന്‍ 
മീരയോ? രാധയോ? ... ആരുമല്ല
കണ്ണന്റെ കണ്ട്കണ്ട തോഴിയുമല്ല ഞാന്‍
ഋതുഭേദമറിയാതെ പ്രണയിച്ചു പോയൊരാ
കലിയുഗരാധയാണിക്കാമുകി....

കാലമറിയാത്ത കണ്ണനറിയാത്ത
ഒരിത്തിരി പെണ്ണാണീ    'രാധിക' ...

ഇമകളില്‍ സ്വപ്നം നിറച്ചുവച്ചിന്നും
ഇനിയും വരാത്തൊരാ കണ്ണനെ തേടി
കാത്തിരിയ്ക്കുന്നവളാണ്  ഞാന്‍....
എന്നും .....
കാത്തിരിയ്ക്കുന്നവളാണ്  ഞാന്‍!!!!

Sunday, November 11, 2012

കാലത്തിന്റെ വഴി

ആത്മഗതത്തിന്റെ അന്ത്യത്തിലോന്നു ഞാനറിയാതെ മന്ത്രിച്ചുവോ?
"എന്നാണു നീയെന്‍ വാതിലില്‍ മുട്ടുക?
അര്‍ത്ഥ മയക്കത്തിലായിരുന്നു ഞാന്‍
ഞരമ്പുകളില്‍ ഏതോ മദ്യത്തിന്‍ നീരോട്ടം
ചുടു രക്തത്തിലൂടെ തലച്ചോറിലെത്തി
അറിയാത്തൊരു ഓര്‍മ്മതന്‍ തീരമണയുന്നു
എന്തൊരാത്മ നിര്‍വൃതി !! ആ നോവിനും!!
എന്ത് ? മഴ ചാറുന്നുവോ ?
പെരുമഴയോ ? തുള്ളിയ്ക്കൊരു കുടം?
ഈ വീടിന്റെ ഉമ്മറത്ത്‌ കാത്തിരിപ്പൂ
നീ ഉപേക്ഷിച്ചു പോയ റോസാ ദലങ്ങളില്‍
നീര്‍ത്തുള്ളി പിടയ്ക്കുന്നു
നീ അറിയാതെ പോയൊരീ ഉമിത്തീയെരിയും  മനസ്സില്‍
പിടയ്ക്കുന്നു...കാല ഋതു ഭേദങ്ങള്‍
ദിനരാത്രങ്ങള്‍ ഒരുമിച്ചു കൂടിയ കൂട്ടില്‍
ഒറ്റ പുതപ്പിനടിയില്‍..ഒരു കീറ പായയില്‍
ഞാനെന്തോ പങ്കിട്ടു...നിനക്കത് എന്തായിരുന്നു ? മൃദുലാ ??
ഊഷ്മള സ്വപ്‌നങ്ങള്‍ നൈമിഷികങ്ങള്‍ അല്ലേ ?
എത്രനാള്‍ ? ഇത്ര ക്ഷണികമോ സ്നേഹം? വികാരങ്ങള്‍ ?
ഒരു നവംബറിന്റെ ആദ്യം ഏതോ ഒരു രാത്രിയില്‍
എന്‍ ചിലമ്പിയ ശബ്ദത്തിലെ കവിതയുടെ വരികളില്‍
നീ എന്തോ തിരഞ്ഞുവോ? അതിലൊരു ഭാവം ഞാനും കണ്ടു.
പ്രണയം ദിനങ്ങള്‍ക്ക്‌ വര്‍ണ്ണമേകി
കാണാനൊരു വഴി..മിണ്ടാന്‍ മറ്റൊരു വഴി
അടുക്കാന്‍ മനസ്സിന്റെ വഴി
കാലപ്രവാഹത്തില്‍ ഞാനുമൊരു കാമുകനായി
ഇന്ന് ?
നില്ക്ക കാലമേ ആത്മ സംഘര്‍ഷങ്ങള്‍ നിറച്ച മനസ്സില്‍
ആ  കൈ കുമ്പിളില്‍ നിന്ന് ഒരിറ്റു നീര്‍ തളിച്ചു യാത്രയാകു
ഒരാശംസ നല്കാന്‍ നീ മറന്നു പോകാതെ
ഒരു വര്ഷം മനസ്സില്‍ ഞാന്‍ പ്രണയിച്ചത് നിന്നെയായിരുന്നു
നിന്നെ മാത്രം !!!!